Monday, August 3, 2026
Politics Views

സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച `സ്ട്രാറ്റജിക്കല്‍ മൂവ്` മായി കെസി: ജി.സുധാകരന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമോ? വേണുഗോപാലിന്റെ നീക്കത്തില്‍ അമ്പരന്ന് സി.പി.എം

സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച `സ്ട്രാറ്റജിക്കല്‍ മൂവ്` മായി കെസി: ജി.സുധാകരന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമോ? വേണുഗോപാലിന്റെ നീക്കത്തില്‍ അമ്പരന്ന് സി.പി.എം


ആലപ്പുഴ: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബി.ജെ.പിയില്‍ നിന്ന് സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായി കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് ഇരുവരും പറയുന്നുവെങ്കിലും സമകാലീന രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ അങ്ങനെ അല്ലെന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം ഏറെക്കാലമായി സി.പി.എം നേതൃത്വവുമായി അതൃപ്തിയില്‍ കഴിയുന്ന നേതാവാണ് സുധാകരന്‍. ബി.ജെ.പി നേതൃത്വത്തോടുള്ള അതൃപ്തിയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചതെങ്കില്‍ സമാന സാഹചര്യത്തില്‍ നില്‍ക്കുന്ന ആളുമാണ് ജി.സുധാകരന്‍.

സി.പി.എമ്മിലെ തിരുത്തല്‍ വാദിയായി നേതൃത്വത്തിന്റെ കണ്ണിലെ കരടായിമാറിയ സുധാകരനെ കൊണ്ടുവരാനായാല്‍ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിക്കാനും അതുവഴി കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനും കഴിയുമെന്ന് കെ.സി. വേണുഗോപാല്‍ കരുതിയാലും അത്ഭുതപ്പെടാനില്ല. ഒരുപക്ഷെ അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ അത്തരമൊരു ലക്ഷ്യം ഉണ്ടാകാമെന്നും രാഷ്ട്രീയ കേരളം കരുതുന്നു.

കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ആലപ്പുഴ സി.പി.എമ്മില്‍ അടിത്തറ ഇളകി തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒരുകാലത്ത് ആലുപ്പുഴയില്‍ പാര്‍ട്ടിയുടെ ശക്തമായ മുഖമായ ജി.സുധാകരന്‍ ഇന്ന് അതൃപ്തനാണ്. വിഭാഗീയതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതും അദ്ദേഹമാണ്. പ്രായനിബന്ധന ചൂണ്ടിക്കാട്ടി സുധാകരനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയതടക്കം പാര്‍ട്ടി തന്നോട് കാട്ടുന്ന അവഗണനയില്‍ കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ട്.

സ്ഥാനങ്ങള്‍ മാത്രമാണ് ഒഴിയേണ്ടിവന്നതെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പോലും അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പറവൂരിലെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. അടുത്തകാലത്തായി സുധാകര നടത്തിയ പ്രസ്താവനകളിലെല്ലാം ഈ അതൃപ്തി പ്രകടമായിരുന്നു. അതൊക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ഉണ്ടായിട്ടുണ്ട്.

ഇതിനിടെയാണ് ആലപ്പുഴയിലെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളിലൊരാളായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം അതൃപ്തനാണെന്നും ബി.ജെ.പി അംഗത്വ സ്വീകരണ വേളയില്‍ ബിപിന്‍ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍, കെ. സുരേന്ദ്രന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയനല്ല താനെന്നായിരുന്നു സുധാകരന്റെ മറുപടി. ഇതേ തുടര്‍ന്നാണ് കെ.സി. വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

സൗഹൃദസന്ദര്‍ശനമെന്നാണ് കെ.സി കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. സ്വാഭാവികസന്ദര്‍ശനമെന്ന് ജി.സുധാകരനും പറഞ്ഞു. താന്‍ വളരെ പ്രധാനപ്പെട്ടൊരാളാണെന്ന് കരുതുന്നതുകൊണ്ടാകാം എതിരാളികള്‍ തന്നെ കാണാന്‍ വരുന്നതെന്നും തന്നെക്കുറിച്ച് പാര്‍ട്ടി വിട്ടുപോയവരും പുറത്തുള്ളവരും പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സന്ദീപിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ സി.പി.എം വിട്ട് സുധാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന ഭയം ഇതിനോടകം പ്രാദേശിക സി.പി.എം നേതൃത്വത്തെ വല്ലാതെ ഭയത്തിലാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment